മക്കളെക്കാണാൻ കഴിയാത്തതിന്റെ വിഷമത്തിലാണ് തിരികെയെത്തുന്നത്. ജൂലായ് മുതല്‍ പാകിസ്താനിലെ ഖൈബര്‍ പഖ്തുൻഖ്വായില്‍ നസ്റുള്ളയോടൊപ്പം ജീവിച്ചുവരികയാണ് മുപ്പത്തിനാലുകാരിയായ അഞ്ജു. നിലവില്‍ മതം മാറി ഫാത്തിമ എന്ന പേര് സ്വീകരിച്ചെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വാര്‍ത്താ ഏജൻസിയായ പി.ടി.ഐ.ക്കു നല്‍കിയ അഭിമുഖത്തിലാണ് യുവതി ഇന്ത്യയിലേക്ക് മടങ്ങുന്നതായി ഭര്‍ത്താവ് നസ്റുള്ള അറിയിച്ചത്. മക്കളെക്കാണാനാവാത്തതിന്റെ മാനസിക വിഷമത്തിലാണ് യുവതി. ഇന്ത്യയിലേക്ക് പോകാതെ തരമില്ലെന്ന നിലപാടിലാണുള്ളത്. കുട്ടികളെക്കാണുന്നതോടെ വിഷമം മാറിക്കിട്ടും. വിസ ലഭിക്കുകയാണെങ്കില്‍ കൂടെ താനും പോവുമെന്നും നസ്റുള്ള പറഞ്ഞു.
രാജസ്ഥാനിലെ ഭിവാഡി ജില്ലയില്‍നിന്നുള്ള യുവതിക്ക് പതിനഞ്ചു വയസ്സുള്ള മകളും ആറു വയസ്സുള്ള മകനുമുണ്ട്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ഇന്ത്യയില്‍ ജീവിച്ചു വരവേ, ഫെയ്സ്ബുക്ക് വഴി പാക് യുവാവുമായി പരിചയത്തിലാവുകയായിരുന്നു. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. ഇതോടെ സുഹൃത്തിനെത്തേടി യുവതി പാകിസ്താനിലേക്ക് പോയി. കുറച്ചു ദിവസത്തേക്കായി ജയ്പുരിലേക്ക് പോകുന്നുവെന്നായിരുന്നു അന്ന് ഭര്‍ത്താവ് അരവിന്ദിനോട് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് യുവതി അതിര്‍ത്തി കടന്നതായി മാധ്യമങ്ങള്‍ വഴി ഭര്‍ത്താവ് മനസ്സിലാക്കുകയായിരുന്നു.
നേരത്തേ അഞ്ജുവിനെതിരേ പിതാവ് ഗയാ പ്രസാദ് രംഗത്തെത്തിയിരുന്നു. കുടുംബത്തെ സംബന്ധിച്ചിടത്തോളം അഞ്ജു മരിച്ചതിനു തുല്യമാണെന്നാണ് പറഞ്ഞിരുന്നത്. അഞ്ജു സ്വന്തം മകളുടെ ഭാവി നശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.